Thursday, March 18, 2010

വിഷയമാക്കേണ്ടത് കുറ്റവാസന വളര്‍ത്തുന്ന സംസ്കാരത്തെ

പ്രമാദമായ പള്ളുരുത്തി ബാങ്ക് കവര്‍ച്ചയെ തുടര്‍ന്നുള്ള ദിവസങ്ങളില്‍  പ്രതിയുടെ മാതാവിനെ പുകഴ്ത്തിക്കൊണ്ട് വിവിധതലങ്ങളിലുള്ളവര്‍ നടത്തിയ അഭിപ്രായ പ്രകടനങ്ങളള്‍  മാധ്യമങ്ങളില്‍ ശ്രദ്ധേയമായ വിഷയമായിരുന്നു.ഡോ.എം.ലീലാവതി ഉള്‍പ്പടെ നിരവധി സാഹിത്യ - സാംസ്കാരിക നായകര്‍ സമാനമായി പ്രതികരിച്ചു.
ഇവരുടെ വീക്ഷണങ്ങളില്‍ നിന്നും വ്യത്യസ്തമായ രീതിയില്‍ ഞാന്‍ ഈ വിഷയത്തെ കാണാന്‍ ശ്രമിച്ചു. അതൊരു കുറിപ്പാക്കി ദേശാഭിമാനിക്കും The new Indian Express നും അയച്ചു. രണ്ടു പത്രങ്ങളിലും അത് പ്രസിദ്ധീകരിച്ചു. 8 കോളം വലുപ്പമുള്ള തലവാചകത്തോടെ വലിയ പ്രാധാന്യം നല്കിയാണ് ദേശാഭിമാനി അത് പ്രസിദ്ധീകരിച്ചത്.
ദേശാഭിമാനി പ്രസിദ്ധീകരിച്ച ആ കുറിപ്പ് അതേപോലെ ഇവിടെ  രേഖപ്പെടുത്തുന്നില്ല.
ഞാന്‍ ചുണ്ടിക്കാട്ടിയ പ്രധാന സംഗതികള്‍ (only points) മാത്രം സദുദ്ദേശപരമായി ഇവിടെ സൂചിപ്പിക്കുന്നു.
1. കുറ്റവാളിയെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരുവാന്‍ അയാളുടെ മാതാവ് തയ്യാറായത് അഭിനന്ദനാര്‍ഹമാണ്.
2. കുറ്റവാളിയുടെ മാതാവ് പ്രമുഖയും സമ്പന്നയുമാണ്. അതുകൊണ്ടാവാം അഭിനന്ദനങ്ങള്‍ നിര്‍ലോഭമായി പ്രവഹിച്ചത്.
3. സാമ്പത്തിക ദുരിത്തില്‍ നന്നും കരകയറുവാനുള്ള ഉപാധിയായിട്ടല്ല അയാള്‍ കവര്‍ച്ചയെ കണ്ടത്. സിനിമകള്‍ അയാളെ സ്വാധീനിച്ചതായി അയാള്‍ തന്നെ പറയുന്നു.
4. അയാളുടെ സ്വഭാവരൂപീകരണത്തില്‍ മാതാവിന്റെ പങ്ക് നിര്‍വഹിക്കുന്നതില്‍ അവര്‍ വിജയിച്ചോ ?
5. ആഢംഭരത്തിന്റെയും പുത്തന്‍ പ്രവണതകളുടെയും പിന്നാലെ പായുന്ന മധ്യവര്‍ഗ്ഗ സംസ്കാരത്തിന്റെ ഉത്പന്നമായി ഇതിനെ കാണാം.
6. മാതൃകാ മാതൃത്വത്തെ പുകഴ്ത്തുന്നതിനൊപ്പം മാതൃകാപരമായ ജീവിത രീതികളെപ്പറ്റി പഠിപ്പിക്കുന്നതിനു കൂടി സാഹിത്യ - സാംസ്കാരിക നായകര്‍ തയ്യാറാകണം.
7. വിഷയമാക്കേണ്ടത് കുറ്റവാസന വളര്‍ത്തുന്ന സംസ്കാരത്തെയാണ്.

Friday, February 26, 2010

മാധ്യമങ്ങളുടെ രാഷ്ട്രീയം

കേരളത്തിലാകെ കോളിളക്കം സൃഷ്ടിച്ചതാണ് പള്ളിപ്പാട്ട് സതീശന്റെ മരണം. "മദ്യവിരുദ്ധ പ്രവര്‍ത്തകനെ തൊഴിച്ചു കൊന്നു" എന്ന് പ്രചരിപ്പിക്കുവാന്‍ കേരളത്തിലെ ബഹുഭൂരിപക്ഷം മാധ്യമങ്ങളും ഈ മരണത്തെ ഉപയോഗപ്പെടുത്തി. ശ്രീമതി സുഗതകുമാരി അടക്കം ചില സാംസ്കാരിക നായകരും ഇതേറ്റുപിടിച്ചു. മാധ്യമങ്ങള്‍ - സാംസ്കാരികപ്രവര്‍ത്തകര്‍(ഒരു വിഭാഗം) - UDF എന്നീ ഐക്യനിര ഈസംഭവത്തെ അന്നത്തെ കേരളാ ഗവണ്‍മെന്റിനും CPI(M) നും എതിരായ പ്രചരണായുധമാക്കി. 
എന്റെ അടുത്ത ബന്ധുവാണ് സതീശന്‍
ഈ സംഭവത്തെ സംബന്ധിച്ച് 1999 നവംബര്‍ 30 ന് ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച എന്റെ കുറിപ്പിലെ ചിലഭാഗങ്ങള്‍ ചുവടെ.
             "പള്ളിപ്പാട്ട് സതീശന്റെ അകാല മരണവുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന നുണ പ്രചരണങ്ങളാണ് ഈ കുറിപ്പെഴുതുവാന്‍ എന്നെ പ്രേരിപ്പിച്ചത്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഈ ഗ്രാമം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്ന അസുഖകരമായ സംഭവ പരമ്പരകളില്‍ ഒടുവിലത്തേതാണ് നവംബര്‍ ഒന്നിന് നടന്നത്. ഇതിന്റെ മൂലകാരണം ഷാജിയും അയാളുടെ ബന്ധുവും അയല്‍വാസിയുമായ രഘുനാഥനും തമ്മില്‍ രണ്ടുവര്‍ഷം മുമ്പ് ഉണ്ടായ വഴിത്തര്‍ക്കമാണ്.   ഇരുവരുടെയും രാഷ്ട്രീയപാര്‍ടികളുടെ  നേതാക്കളുടെയും എന്റെയും  സാന്നിദ്ധ്യത്തില്‍ ഇവര്‍ തമ്മില്‍ ഒത്തുതീര്‍പ്പിന് ധാരണയായതാണ്. എന്നാല്‍ ഒത്തുതീര്‍പ്പ് വ്യവസ്ഥകളില്‍ നിന്നും രഘുനാഥന്‍ ഏകപക്ഷീയമായി പിന്‍മാറിക്കൊണ്ട് ഷാജിയെ ആക്രമിക്കുന്നതിന് കോപ്പുകൂട്ടി. കോണ്‍ഗ്രസിലും RSS  ലും പ്രവര്‍ത്തിക്കുന്ന ചില യുവാക്കളെ പ്രലോഭിപ്പിച്ച് വശത്താക്കി ആക്രമണത്തിന് ഉപയോഗപ്പെടുത്തുവാന്‍ രഘുനാഥന്‍ പലതവണയായി ശ്രമിച്ചുവരികയായിരുന്നു. 
                          വൈരാഗ്യം ശമിക്കാത്ത പതിനഞ്ചില്‍പ്പരം ആളുകള്‍ പതിയിരുന്ന്, സൈക്കിളില്‍ വീട്ടിലേക്കു പോവുകയായിരുന്ന ഷാജിയെ മാരകമാംവിധം മര്‍ദ്ദിച്ചു. അക്രമസ്ഥലത്ത് വൈകിയെത്തിയ സതീശന്‍ തന്റെ കൈത്തരിപ്പ് തീര്‍ക്കുന്നതിന് ഷാജിയുടെ സൈക്കിള്‍ തല്ലിത്തകര്‍ത്തു. ഇതിനിടയില്‍ അയാള്‍ കുഴഞ്ഞു വീണതും മരിച്ചതും ഹൃദയാഘാതം കൊണ്ടാണ് എന്നത് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ശരിവെക്കുന്നു. 
            സതീശന്‍    കുരുന്നു പ്രായത്തിലേ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞത് അത്യന്തം ഖേദകരവും ദൗര്‍ഭാഗ്യകരവുമാണ്. എന്നാല്‍ അയാളുടെ മരണത്തെ കൊലപാതകമായി ചിത്രീകരിച്ച് അതിലൂടെ നിരപരാധികളെ അപരാധികളാക്കുവാന്‍ ശ്രമിക്കുന്ന രാഷ്ട്രീയ മുതലെടുപ്പിന്റെ നീചസംസ്കാരം പ്രതിഷേധാര്‍ഹമാണ്.
പൈങ്കിളി കഥാകാരന്റെ കൗശലബുദ്ധിയോടെ അസത്യത്തിന്റെ വിഷംകലര്‍ന്ന വാര്‍ത്തകള്‍ വൈകാരികതയോടെ ഊതിപ്പെതിപ്പിച്ചവതരിപ്പിക്കുന്ന പത്രപ്രവര്‍ത്തന ശൈലി വ്യാജമദ്യത്തിനൊപ്പം തന്നെ ഉന്മൂല നാശം വരുത്തേണ്ടതാണ്. സത്യസന്ധമായ പത്രപ്രവര്‍ത്തനത്തിനപ്പുറം സാമ്പത്തിക - രാഷ്ട്രീയ ലാഭാധിഷ്ഠിത താത്പര്യങ്ങളാണ് മിക്ക പത്രങ്ങളും ഉയര്‍ത്തിപ്പിടിക്കുന്നത് " 
ഒരു ദശാബ്ദത്തിന് മുമ്പ് നടന്ന ഈ സംഭവത്തെപ്പറ്റി ഇപ്പോള്‍ ഒന്ന് അന്വേഷിക്കുക. വാര്‍ത്തയും യാഥാര്‍ഥ്യവും തമ്മിലുള്ള അന്തരം ബോദ്ധ്യപ്പെടും.

Saturday, February 13, 2010

സമകാലിക സിനിമകളുടെ സന്ദേശം

സമകാലിക സിനിമകള്‍ പലതും സമൂഹത്തിന് തെറ്റായ സന്ദേശമാണ് നല്കുന്നത്. 
മദ്യപാനം, അക്രമം, മോഷണം മുതലായ സ്വഭാവവൈകൃതങ്ങളാല്‍ "പ്രശോഭിതമാകുന്നു" നായക സങ്കല്പം . മാടമ്പിത്തം, ഗുണ്ടാപ്പട, നിയമലംഘനം ഇവയെല്ലാം നായകന്റെ സവിശേഷതകളായിമാറുന്നു. പുരോഗമനാശയങ്ങള്‍ ഉയര്‍ത്താതെ കേവലം വ്യക്തിനിഷ്ഠമായ പ്രശ്നങ്ങളില്‍ വ്യാപ്രിതനാകുന്ന നായകനെയാണ് പൊതുവില്‍ കാണാന്‍ കഴിയുക. സമദര്‍ശനം, സഹനം, മാനവികത ഇത്തരം മൂല്യങ്ങള്‍ക്ക് ഇവിടെ പ്രസക്തിയില്ല. ഉപരിവര്‍ഗ്ഗ-മധ്യവര്‍ഗ്ഗ ജീര്‍ണ്ണതകളെ പ്രതിഷ്ഠിക്കുവാനുള്ള ശ്രമമായിട്ടാണ് ഇവ ദൃശ്യവല്‍ക്കരിക്കപ്പെടുന്നത്. സാമൂഹിക സാംസ്കാരിക പ്രസ്ഥാനങ്ങളുടെയും ജനാധിപത്യത്തിന്റെയും പ്രസക്തിയെ തകര്‍ത്തുകൊണ്ട് അരാജകത്വത്തിന്റെ ഇരുള്‍ മൂടിയ പാതയിലൂടെ സമൂഹത്തെ നയിക്കുന്നതിനുതകുന്ന പ്രമേയങ്ങളാണ് മിക്ക സിനിമകളിലും ദൃശ്യമാകുന്നത്.

Friday, February 12, 2010

സാഹചര്യങ്ങള്‍ ബോദ്ധ്യപ്പെട്ടുവേണം കുട്ടികള്‍ വളരേണ്ടത്

"ഒരു കുറവും അറിയിക്കാതെയാണ് ഞാന്‍ എന്റെ കുഞ്ഞിനെ വളര്‍ത്തുന്നത് " - ഇത് മാതാപിതാക്കള്‍ സാധാരണ പറയാറുള്ളതാണ്.
കുറവുകള്‍കൂടി അറിഞ്ഞു വേണം  കുട്ടി വളരേണ്ടത്. ജീവിതസാഹചര്യങ്ങള്‍ ബോദ്ധ്യപ്പെട്ടു വളരാന്‍ കുട്ടിയെ അനുവദിക്കണം. തന്നെ പഠിപ്പിക്കുന്നതിനും കുടുംബം പുലര്‍ത്തുന്നതിനും മാതാപിതാക്കള്‍ എത്രമാത്രം കഷ്ടപ്പെടുന്നു എന്നത് കുട്ടി അറിഞ്ഞിരിക്കണം. കുടുംബത്തിന്റെ വരുമാനവും ചെലവും ബോദ്ധ്യപ്പെട്ടു വളരുന്ന കുട്ടിയുടെ ആവശ്യങ്ങള്‍ മാതാപിതാക്കള്‍ക്ക് താങ്ങാവുന്നവയായിരിക്കും. തന്റെ വളര്‍ച്ചക്കായി  മാതാപിതാക്കള്‍ നിര്‍വഹിക്കുന്ന ചുമതലകള്‍ മനസിലാക്കാത്തതുമൂലമാകാം "സ്നേഹം കിട്ടുന്നില്ല"എന്ന് കുട്ടി പരാതി പറയുന്നത്. ഭാവിക്കുവേണ്ടി കരുതിവെക്കുകയും കുട്ടികള്‍ക്കുവേണ്ടി ജീവിക്കുകയും ചെയ്യുന്നുണ്ട് മാതാപിതാക്കള്‍ എന്ന് മനസിലാക്കുന്ന കുട്ടിക്ക്  അവരോടുള്ള സ്നേഹം  തീവ്രമായിരിക്കു. തീര്‍ച്ച.

Wednesday, February 10, 2010

വക്കീലന്‍മാരും സാമുഹിക പ്രതിബദ്ധതയും


"മിടുക്കനായ ഒരു വക്കീല്‍ കൈയ്യില്‍ ഉണ്ടെങ്കില്‍ ഏതു കുറ്റവും ചെയ്യാം, ശിക്ഷിക്കപ്പെടില്ല" ഇത് സമൂഹത്തില്‍ ശക്തമായി നില്ക്കുന്ന ഒരു വിശ്വാസമാണ്. കുറ്റവാളികള്‍ക്ക് ഇതൊരു പ്രോത്സാഹനവുമാണ്. സ്ഥിരമായി കേസില്‍ പ്രതികളാകുകയും കുറ്റവാസന ഒരു പ്രവണതയോ, വിനോദമോ, തൊഴിലോ ആയി കാണുകയും ചെയ്യുന്ന  കുറ്റവാളികളെ സഹായിക്കുന്നതില്‍ നിന്നും വക്കീലന്‍മാര്‍ വിട്ടുനിന്നാല്‍ അത് സമൂഹത്തിന് ഗുണകരമാകും. കുറ്റവാളി അധര്‍മ്മത്തിലൂടെ ഉണ്ടാക്കുന്ന പണത്തിന്റെ ഒരു വിഹിതമാണ് വക്കീലിന് ഫീസായി കൊടുക്കുന്നത്. വിനാശകാരികളായ കുറ്റവാളികളെ നിയമവിധേയമാക്കി ശിക്ഷവാങ്ങികൊടുക്കുന്നകാര്യത്തില്‍ വക്കീലന്‍മാര്‍ ഒറ്റകെട്ടായി നിന്നുകൊണ്ട് സമുഹത്തോടുള്ള പ്രതിബദ്ധത നിര്‍വഹിക്കണം.

Saturday, February 6, 2010

സുനില്‍ പള്ളിപ്പാട്


പി. സുനില്‍
നടയില്‍തെക്കതില്‍,
നീണ്ടൂര്‍, പള്ളിപ്പാട്,
ഹരിപ്പാട്,ആലപ്പുഴ Ph.9447597528
ഞാന്‍ 1970 ജൂണ്‍ 16 ന് ജനിച്ചു.
ആലപ്പുഴ ജില്ലയില്‍  മഹാദേവികാട് SNDP HS ല്‍ 15 വര്‍ഷമായി ഹൈസ്കൂള്‍ അദ്ധ്യാപകനായി ജോലിചെയ്യുന്നു. വിദ്യാഭ്യാസം MSc.BEd(Mathematics),
Diploma in Computer Application.


ഞാന്‍ ഒരു പൊതുപ്രവര്‍ത്തകന്‍ കൂടിയാണ്. സി.പി.ഐ.(എം) പള്ളിപ്പാട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്നു. സത്യസന്ധതയ്കും ആത്മാര്‍ത്ഥതയ്കും ഞാന്‍ പ്രധാന്യം നല്‍കുന്നു. അദ്ധ്യാപകന്‍ എന്ന നിലയിലും പൊതുപ്രവര്‍ത്തകന്‍ എന്ന നിലയിലും ഈ മുല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിനും നടപ്പിലാക്കുന്നതിനും പരമാവധി ഞാന്‍ ശ്രദ്ധിക്കുന്നു.
സമൂഹത്തില്‍ നിലനില്‍ക്കുന്ന അഴിമതി, അക്രമം, വഞ്ചന, അനീതി, മദ്യാസക്തി മുതലായ പ്രവണതകളോട് പോരടിക്കുവാനുള്ള മനസ്സുണ്ട്. പക്ഷേ ആഗ്രഹിക്കുന്ന തരത്തില്‍ പ്രതികരിക്കുവാന്‍ കഴിയുന്നില്ല. നന്മകള്‍ ആഗ്രഹിക്കുന്നവരുമായി സാമൂഹ്യസംബന്ധമായ ഇത്തരം വിഷയങ്ങല്‍ ഇവിടെ പങ്കുവെക്കാന്‍ ആഗ്രഹിക്കുന്നു.